രാമജന്മഭൂമി – ജനകീയ സമരത്തിന്റെ കഥ

15283906_1817814865173241_4953525477476426348_n


ബഹുഭാര്യാത്വം – ബാബറി മന്ദിരം – ‘ബഹുജന’ പ്രസ്ഥാനം – ദ കണക്ഷന്‍
എന്ന തലക്കെട്ടില്‍ ശ്രീ. കാണാപ്പുറം നകുലന്‍ എഴുതിയ ഒരു പഴയ ബ്ലോഗിന്റെ പുനപ്രസിദ്ധീകരണം ആണിത്. ആ ഒറിജിനല്‍ ബ്ലോഗ്
ഇവിടെ വായിക്കാം..

എൺപതുകളുടെ അവസാനത്തിൽ അയോദ്ധ്യപ്രക്ഷോഭം എന്തുകൊണ്ടാണ് സുപ്രധാനമായ വഴിത്തിരിവുകളിലൂടെ കടന്നുപോയത് – ശരീയത്ത് സംബന്ധിച്ച കടും‌‌പിടുത്തങ്ങളുമായി അതിനുള്ള ബന്ധമെന്ത് – എന്തുകൊണ്ടാണ് ബി.ജെ.പി.യേപ്പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം അയോദ്ധ്യപ്രക്ഷോഭത്തിൽ ഇടപെടാൻ തീരുമാനിച്ചത് – ഇതേപ്പറ്റിയൊന്നും ഇപ്പോളത്തെ യുവാക്കളിൽ പലർക്കും കാര്യമായ പിടിപാടൊന്നുമില്ലെന്നു തോന്നുന്നു. അല്പം കൂടി മുതിർന്നവരാകട്ടെ – ആ കഥയൊക്കെ മറന്നും തുടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ, ഇതൊരു ഓർമ്മപ്പെടുത്തലായേക്കും.

ആമുഖം

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും

(പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ – അറിഞ്ഞോ അറിയാതെയോ – പ്രത്യക്ഷമായോ പരോക്ഷമായോ – തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

അയോദ്ധ്യയും ഇടതുപക്ഷവും

അയോദ്ധ്യാവിഷയത്തിൽ ആദ്യകാലം മുതലേ തെറ്റുമാത്രമേ മാർക്സിസ്റ്റുകൾക്കു സംഭവിച്ചിട്ടുള്ളൂ എന്നു വേണം പറയാൻ. രാമജന്മഭൂമി വിട്ടുകിട്ടണമെന്നതു സംബന്ധിച്ച ആവശ്യവും അതിനോടനുബന്ധിച്ചുണ്ടായ ജനമുന്നേറ്റങ്ങളും മറ്റു സംഭവങ്ങളുമെല്ലാം സംഘപരിവാ‍റിന്റെ മാത്രം എന്തോ സ്വകാര്യസംഗതിയാണെന്ന മട്ടിലുള്ള ഒരു സമീപനമാണ് ഇടതുപക്ഷം അനുവർത്തിച്ചു കണ്ടത്. മനപൂർവ്വം എടുത്തതായാലും ശരി – അല്ലെങ്കിലും ശരി – അതു തികച്ചും തെറ്റായ നിരീക്ഷണമായിരുന്നു. സത്യത്തിൽ, സംഘകുടുംബം (പരിവാർ) പോയിട്ട് – സംഘം തന്നെ ഉണ്ടാകുന്നതിനും വളരെ വർഷങ്ങൾക്കു മുമ്പേ ഉള്ള ഒരു വിഷയമാണത്. പ്രശ്നങ്ങളുടെ മൊത്തം ചരിത്രം പറയണമെങ്കിൽ, കുറഞ്ഞത് അഞ്ഞൂറു വർഷത്തെയെങ്കിലും കാര്യം പറയേണ്ടി വരും എന്നതാണു യാഥാർത്ഥ്യം.

മുഗൾ ഭരണകാലത്തോ പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തോ ഒരു യുദ്ധത്തിലൂടെപ്പോലും വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ലാതിരുന്നിട്ടുകൂടി വിവിധ കാലഘട്ടങ്ങളിലായി അത്തരം ശ്രമങ്ങൾ നടന്നിട്ടുള്ള ഒരു പ്രദേശമാണു രാമജന്മഭൂമി. ആ പ്രദേശം വീണ്ടെടുക്കാനായി തദ്ദേശീയരായ ഹിന്ദുക്കൾ നടത്തിവന്ന ശ്രമങ്ങൾക്ക് പ്രകടമായ നൈരന്തര്യവുമുണ്ട്.

അത്തരമൊരു പ്രദേശത്തിന്റെ കാര്യത്തില്‍, സ്വാതന്ത്ര്യാനന്തരം ജനാധിപത്യമെത്തിയപ്പോള്‍ കൂടുതല്‍ ശക്തമായി ജനകീയസമരങ്ങളുടെ രൂപത്തില്‍ ആവശ്യമുയരുമെന്നത് തികച്ചും സ്വാഭാവികമാണ്. വിദേശാധിപത്യം അവസാനിച്ചുവെന്നും – ഇനിയിപ്പോള്‍ തദ്ദേശീയരായ ജനങ്ങളുടെ ഭരണകൂടമാണെന്നും – അതിനാല്‍ ഇനിയിപ്പോള്‍ തങ്ങള്‍ക്കു നീതിലഭിച്ചേക്കുമെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ത്തന്നെ ആ ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുകയും ചെയ്തു. വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നുവെന്നു കണ്ടപ്പോൾ ആവശ്യം ശക്തമാക്കിയതും വിഗ്രഹങ്ങൾ ബലമായി പ്രതിഷ്ഠിക്കപ്പെടുകയുമൊക്കെ ചെയ്തതും അക്കാലത്തു തന്നെയാണ്. 1949-ൽ. അന്നു മുതൽക്കു തന്നെ ഹിന്ദുക്കൾ ദൂരെനിന്നെങ്കിലും ആരാധന നടത്തുന്ന സാഹചര്യവുമുണ്ട്.

വിദേശിഭരണം അവസാനിക്കുകയും സ്വദേശിഭരണം ആരംഭിക്കുകയും ചെയ്ത ആ കാലഘട്ടവും അന്നത്തെ ഉണർവുമാണ് ആധുനിക കാലത്തെ അയോദ്ധ്യാപ്രക്ഷോഭത്തിലെ ആദ്യവഴിത്തിരിവെന്നു വേണം വിലയിരുത്താൻ. അല്ലാതെ, എൺപതുകളിലെയോ തൊണ്ണൂ‍റുകളിലെയോ ഒന്നും ഒരു സൃഷ്ടിയല്ല അയോദ്ധ്യപ്രക്ഷോഭം. എൺപതുകളുടെ അവസാനം ജനകീയപ്രക്ഷോഭങ്ങൾ പൂർവ്വാധികം ശക്തിപ്രാപിച്ചു എന്നതു മാത്രമാണു ശരി. അതിനാകട്ടെ, വ്യക്തമായ കാരണവുമുണ്ട്.

രാമജന്മഭൂമി ക്ഷേത്രപുനര്‍ നിര്‍മ്മാണത്തിനായി വിട്ടുകിട്ടണമെന്ന ആവശ്യം ഒന്നെങ്കില്‍ ഇപ്പോളും പഴയപടി പരാതികളും സമരങ്ങളുമൊക്കെയായി തുടരുകയോ അല്ലെങ്കില്‍ ഇതിനകം പരിഹരിക്കപ്പെടുകയോ ഒക്കെ ചെയ്തേനെ. രാജ്യത്തെ ഇതരഭാഗങ്ങളിലുള്ള മുസ്ലീങ്ങളും മറ്റും അതേപ്പറ്റിയൊന്നും അറിയുക പോലും ചെയ്തേക്കുമായിരുന്നില്ല. പക്ഷേ, ആദ്യം സുപ്രസിദ്ധിയും പിന്നീടു കുപ്രസിദ്ധിയുമാര്‍ജ്ജിച്ച ‘ഷാഹ്ബാനു കേ’സില്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് ആത്മഹത്യാപരമായ നിലപാടെടുത്ത് തീവ്രനിലപാടുകാരായ ചില മുസ്ലീങ്ങള്‍ക്കു വഴങ്ങിയതാണ് അയോദ്ധ്യാപ്രക്ഷോഭം പിന്നീടു മറ്റൊരു വഴിത്തിരിവിലെത്താന്‍ കാരണം. ഇപ്പോളും ഇടയ്ക്കിടയ്ക്കൊക്കെ അയോദ്ധ്യ എന്നൊക്കെപ്പറഞ്ഞ് ആക്രോശിച്ചുകാണാറുള്ള പലർക്കും ആ ചരിത്രമൊന്നും അറിയുക പോലുമില്ല എന്നതാണു യാഥാർത്ഥ്യം.

1985-ൽ നടന്ന ഷാഹ്ബാനു കേസിലെ സുപ്രീം കോടതി വിധി വിവാഹമുക്തയ്ക്കനുകൂലമായിരുന്നു. ഇഷ്ടാനുസരണം മൊഴിചൊല്ലുകയും ജീവനാംശപ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്ന ഭർത്താക്കന്മാർക്കു പ്രതികൂലവുമായിരുന്നു. എന്നാൽ, മുസ്ലിം വ്യക്തി നിയമം ‘ദൈവിക’മാണെന്നും അതിൽ തൊട്ടുകൂടാ എന്നും പ്രഖ്യാപിച്ചുകൊണ്ട് ചിലർ ദേശീയതലത്തിൽ വലിയ പ്രക്ഷോഭമഴിച്ചുവിട്ടു (കേരളത്തിലും അതു വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. “രണ്ടും കെട്ടും – നാലും കെട്ടും – നമ്പൂരിശ്ശന്റെ (ഇ.എം.എസിന്റെ) ഓളേം കെട്ടും” തുടങ്ങിയ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങൾ അക്കാലത്തുണ്ടായതാണ്). കഷ്ടകാലത്തിന് ജഡ്ജി ഒരു ഹിന്ദുവായിപ്പോയത് പ്രക്ഷോഭങ്ങൾക്ക് വല്ലാത്ത ഒരു വർഗ്ഗീയമാനവും നൽകി. ഭയന്നു പോയ കോൺഗ്രസ് സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തി!!! ആ സംഭവമാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി മുറിച്ചത്. അല്ലാതെ, ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട സംഭവമല്ല.

(1984-ൽ ഇന്ദിരാവധത്തിനു ശേഷം അപ്രതീക്ഷിതമായി രാജ്യഭാരമേൽക്കേണ്ടി വന്ന രാജീവ്‌ഗാന്ധിയുടെ പരിചയക്കുറവു പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയാതെ പോയത്, ഇത്തരത്തിൽ തെറ്റായ അനവധി തീരുമാനങ്ങളെടുക്കുന്നതിനു കാരണമായിട്ടുണ്ട്. മറ്റൊന്നാണ് ശ്രീലങ്കയുടെ കാര്യത്തിൽ സംഭവിച്ച നയപരമായ പിശകുകൾ. അതു പിന്നീട് അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടാനിടയാക്കി)

ഷാഹ്ബാനു കേസിൽ, തികച്ചും വർഗ്ഗീയവും പിന്തിരിപ്പനുമായ ഒരു ആവശ്യമുന്നയിച്ചുകൊണ്ട് ഭീഷണിയുടെ ശബ്ദത്തിൽ സമരം ചെയ്തുകൊണ്ട് രാജ്യത്തെ ഭരണകൂടത്തെത്തന്നെ അടിയറവു പറയിപ്പിക്കാൻ സാധിച്ചതിന്റെ പേരിൽ, മുസ്ലീങ്ങളിൽത്തന്നെ യാഥാസ്ഥിതികരും തീവ്രനിലപാടുകാരുമായ ഒരു വിഭാഗം ആളുകൾ അങ്ങേയറ്റം ആവേശഭരിതരായി. പണ്ട് ഇതേ മട്ടിലുള്ള വാദങ്ങൾ ഉന്നയിച്ച് രാഷ്ട്രത്തെത്തന്നെ പകുത്തു നൽകുന്ന സാഹചര്യം ഉണ്ടാക്കുവാനും സാധിച്ചിട്ടുണ്ട് എന്ന ചരിത്രപാഠങ്ങളും അവർക്ക് പ്രചോദനമായിരുന്നിരിക്കണം. ഷാഹ്ബാനു കേസിൽ സുപ്രീംകോടതിയേപ്പോലും മറികടക്കാൻ സാധിക്കുന്ന മട്ടിൽ ഭരണകൂടത്തെ കയ്യിലെടുത്ത് അമ്മാനമാടിയ തങ്ങളുടെ ആ നേട്ടത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് അവർ പിന്നീടു ‘ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി‘ രൂപവൽക്കരണവും മറ്റും നടത്തി.

ശരിയത്തെന്നു മാത്രമല്ല – മതപരമായ അംശം കലർന്ന എന്തിനേയും ഒന്നു തൊടാൻ പോലും അനുവദിക്കില്ല എന്ന അവസ്ഥ സൃഷ്ടിക്കാവുന്ന ഒരു അനുകൂലസാഹചര്യമായിരുന്നു അത്. അയോദ്ധ്യയിൽ ഹിന്ദുക്കൾ തങ്ങളുടെ ആവശ്യം തുടർന്നു കൊണ്ടേയിരിക്കുകയും പടിപടിയായി വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് അറുതിവരുത്തുക – ബാബറി മന്ദിരത്തിൽ സ്പർശിച്ചുകൊണ്ടുള്ള എന്തെങ്കിലും പ്രശ്നപരിഹാരം സാദ്ധ്യമല്ല എന്ന തീവ്രനിലപാട് എന്നെന്നേയ്ക്കുമായി അംഗീകരിപ്പിച്ചെടുക്കുക – ഇതൊക്കെയായിരുന്നു അടുത്ത ലക്ഷ്യം. 1986-ൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിൽത്തന്നെ അല്പം കൂടി അടുത്തുനിന്ന് ആരാധന അനുവദിച്ചുകൊണ്ട് ഗേറ്റു തുറന്നു കൊടുക്കാൻ ഫൈസാബാദ് സെഷൻസ് കോടതി ഉത്തരവിട്ടതിനു ശേഷമാണ് “ആക്ഷൻ കമ്മിറ്റി” ഉണ്ടായത്. അക്കാലത്തു നടന്ന ശരി‌അത്ത് പ്രക്ഷോഭത്തിന്റെ വിജയമാണ് യഥാർത്ഥത്തിൽ ആക്ഷൻ കമ്മിറ്റി രൂപവൽക്കരണത്തിനു പിന്നിൽ ഊർജ്ജമായി വർത്തിച്ചതും.

എന്തായിരിക്കും കമ്മിറ്റിയുടെ “ആക്ഷൻ” എന്നൊരു ചിന്തയും, സുപ്രീംകോടതി വിധിയെപ്പോലും മറികടക്കാമെങ്കിൽ‌പ്പിന്നെ ഒരു സെഷൻസ് കോടതി എത്ര നിസാരം എന്നൊരു ചിന്ത അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകില്ലേ എന്നൊരു തോന്നലും മറ്റുള്ളവർക്കിടയിൽ ശക്തമായി. വർഷങ്ങളോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ ഭാഗികമായെങ്കിലും അനുവദിച്ചുകിട്ടിയ ആരാധനാസ്വാതന്ത്ര്യം അല്പമെങ്കിലും അനുഭവവേദ്യമാകുന്നതിനു മുമ്പു തന്നെ അതു വീണ്ടും വെല്ലുവിളിക്കപ്പെട്ടത് ഹിന്ദുക്കളിൽ എന്തെന്നില്ലാത്ത നിരാ‍ശ പടർത്തി. കോൺഗ്രസ് മുതലാ‍യ പ്രമുഖരാഷ്ട്രീയപ്പാർട്ടികളെല്ലാം മുസ്ലീങ്ങളുടെ എന്താവശ്യങ്ങൾക്കു മുന്നിലും കീഴടങ്ങുവാനും ഹിന്ദുക്കളെ അവഗണിക്കുവാനും മത്സരിക്കുകയായിരുന്നുവെന്ന സാഹചര്യം കൂടിയായപ്പോൾ അവർ സകലപ്രതീക്ഷകളും അസ്തമിച്ച ഒരു അവസ്ഥയിലെത്തിച്ചേർന്നു. അതോടെയാണ് സത്യത്തിൽ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ഗതി തന്നെ മാറിപ്പോയത്.

അതിനുമുമ്പൊക്കെയുള്ള ആദ്യഘട്ടങ്ങളിൽ, ഹിന്ദുക്കളുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കാൻ തയ്യാറായിരുന്ന മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളായ ബി.ജെ.പി.യുടെയും മറ്റും പ്രതീക്ഷ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഭരണകൂടത്തിനു കഴിയും എന്നു തന്നെയായിരുന്നു. അതിനായുള്ള പൂർണ്ണസഹകരണം നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു വന്നതുമാണ് അവർ. എന്നാൽ ഷാഹ്ബാനുകേസിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ ചരിത്രപരമായ കീഴടങ്ങലിലൂടെ ആ പ്രതീക്ഷ തികച്ചും അസ്ഥാനത്താണെന്നു വ്യക്തമായി. അതോടെയാണ് ബി.ജെ.പി.യും മറ്റും പ്രശ്നത്തിൽ നേരിട്ട് ഇടപെടാനും രാഷ്ട്രീയമായി നേരിടാനും തീരുമാനിച്ചത്. ആ തീരുമാനം ശരിയുമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. രാജീവ് ഗാന്ധിയും നരസിംഹറാവുവും – രണ്ടു പ്രധാനമന്ത്രിമാരും അക്കാലത്തു വഞ്ചനാപരമായ നിലപാട് എടുത്തിട്ടുണ്ട്.

കഴിഞ്ഞയിടെ – 2008ൽ – ഉമ്മൻചാണ്ടി മാതൃഭൂമിയിൽ എഴുതിയ ഒരു ലേഖനത്തിലും ഇങ്ങനെ പറഞ്ഞിരുന്നു. തകർന്ന നിലയിലാണെങ്കിലും ബാബറി മന്ദിരം അവിടെ നിലനിൽക്കുന്നത്‌ കോൺഗ്രസിന്റെ കഴിവുകൊണ്ടാണത്രേ!!!!! അപ്പോൾ, തർക്കം പരിഹരിക്കുന്നതു സംബന്ധിച്ച്‌ കോൺഗ്രസിന്റെ നിലപാട്‌ അന്നും ഇന്നും എന്തായിരുന്നുവെന്നാണ് അതു കാണിക്കുന്നത്‌. അദ്ദേഹം ആ പറഞ്ഞതു ശരിയാണെന്നു തന്നെ സമ്മതിക്കണം. ചന്ദ്രശേഖർ ഗവണ്മെന്റിന്റെ കാലത്ത്‌ കോൺഗ്രസ്‌ നടത്തിയ ഒരു നീക്കം അത്‌ ഉറപ്പിക്കുന്നതു തന്നെയായിരുന്നു.

ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹം ധീരവും യുക്തവുമായ ചില നിലപാടുകളെടുത്ത്‌ പ്രശ്നപരിഹാരത്തിന് തൊട്ടടുത്തെത്തിയതായിരുന്നു. ആക്ഷൻ കമ്മിറ്റിയുടെയോ വി.ച്‌.പി.യുടെയോ ഒന്നും പ്രക്ഷോഭങ്ങൾ അതിരുകടക്കാൻ അനുവദിക്കാതിരുന്ന അദ്ദേഹം അവരെ തമ്മിൽ ചർച്ച ചെയ്യിക്കുന്നതിൽ വിജയിച്ചു. ഇടയ്ക്ക്‌ ആക്ഷൻ കമ്മിറ്റി ചർച്ചകളിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയൊക്കെ ചെയ്തെങ്കിലും അദ്ദേഹം ശ്രമം തുടർന്നു വന്നു.

ഒടുവിൽ, അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ടതാണ്. ഇരുപക്ഷവും ചർച്ച ചെയ്ത്‌ പരസ്പരമുള്ള വിട്ടുവീഴ്ചകളും തീരുമാനങ്ങളുമെടുത്തു. തികച്ചും സൌഹാർദ്ദപരമായ സാഹചര്യം ഉണ്ടായി വന്നു. ഇരുപക്ഷത്തേയും നേതാക്കൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും അന്തിമതീരുമാനം എടുക്കുകയും ചെയ്യാമെന്ന ഉറപ്പിൽ, തികച്ചും ശുഭകരമായ ഒരു അവസ്ഥയിൽ ചർച്ച ചെയ്തു പിരിഞ്ഞതാണ്.

അങ്ങനെ, രണ്ടു ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാകുമെന്ന അവസ്ഥവന്ന്‌ രാജ്യം മുഴുവൻ ചന്ദ്രശേഖറിന് ആദരവും അഭിനന്ദനവും നന്ദിയും മനസ്സിൽ കരുതിയതാണ്. ബി.ജെ.പി.യൊക്കെ ചന്ദ്രശേഖറിന് സർവ്വപിന്തുണയും നൽകി. അപ്പോളതാ ഒരു അത്ഭുതനീക്കത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട്‌ കോൺഗ്രസ്‌ പാർട്ടി രായ്ക്കുരാമാനം ചന്ദ്രശേഖർ സർക്കാറിനുള്ള പിന്തുണ പിൻ‌വലിച്ചു കളഞ്ഞു!!!!!!! പിന്തുണ പിൻ‌വലിക്കുന്നതിനുള്ള കാരണമായിപ്പറഞ്ഞ കാര്യമായിരുന്നു ഏറ്റവും കൌതുകകരവും അതേ സമയം തന്നെ ഞെട്ടിപ്പിക്കുന്നതും. രാജീവ്‌ഗാന്ധിയുടെ വീടിനു സമീപം ഒരു പോലീസ്‌കാരൻ നിൽക്കുന്നതായി ആരോ കണ്ടുവത്രേ!!!! ആ പോലീസുകാരൻ സർക്കാർ ചാരനാണത്രേ!! പിന്തുണ ഇതാ പിൻ‌വലിക്കുന്നു!!!!

(അത്തരമൊരു നിർണ്ണായകഘട്ടത്തിൽ ഒരു തട്ടിക്കൂട്ടുന്യായം അവതരിപ്പിച്ചുകൊണ്ടു സർക്കാറിനെ മറിച്ചിടുവാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതെന്തുകൊണ്ടാണെന്നു വളരെ വ്യക്തമാണ്. അതിന്റെ പേരിൽ, ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇനി പിറക്കാൻ പോകുന്ന തലമുറകളോടും മാപ്പു പറയേണ്ടവരാണവർ. അയോദ്ധ്യാപ്രശ്നം രമ്യമായി പരിഹരിക്കപ്പെടാൻ – ഹിന്ദുക്കളും മുസ്ലീ‍ങ്ങളും സൌഹൃദത്തിൽ തുടരുന്നതു കാണാൻ – കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അന്നും ഇന്നും അതു തന്നെയാണ് അവസ്ഥയെന്ന് ഉമ്മൻ‌ചാണ്ടിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇതൊരു യാഥാർത്ഥ്യമാണ്. പതിറ്റാണ്ടുകൾ രണ്ടാകാൻ പോകുന്നു. പക്ഷേ സത്യം അങ്ങനെ തന്നെ അവശേഷിക്കുന്നു.)

ചരിത്രപരമായ ആ മറിച്ചിടലിനു ശേഷം വന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് തമിഴ്‌നാട്ടിൽ വച്ച് രാജീവ്‌ഗാന്ധി കൊല്ലപ്പെടുന്നത്. അതെല്ലാം വിടാം. ഇടതുപക്ഷത്തിന്റെ നിലപാടുകളാണ് ഇവിടുത്തെ വിഷയമെന്നതുകൊണ്ട് അതിലേക്കു വരേണ്ടതുണ്ട്. പറഞ്ഞുവരുമ്പോൾ കൂസിസ്റ്റുകളായ രണ്ടു യു.പി.എ.ക്കാരുടെയും സ്വഭാവം പലപ്പോഴും ഒന്നു തന്നെയാണെന്നു വ്യക്തമാകുമെങ്കിലും, ഇവിടെപ്പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടതുപക്ഷത്തിന്റെ കാര്യമായതുകൊണ്ട് അതിലേക്ക് ഒതുക്കേണ്ടതുണ്ട്.

ശരി‌അത്ത് പ്രക്ഷോഭകാലത്ത് ഇർഫാൻ ഹബീബിനേപ്പോലുള്ള തീവ്രമാർക്സിസ്റ്റുകാരൊക്കെ മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ നിലപാടുകൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു. എന്നാൽ, പിന്നീട് മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയുടെയൊക്കെ കാലമൊക്കെയായപ്പൊളേക്കും അവരെല്ലാം മലക്കം മറിഞ്ഞു. എല്ലായ്പോഴും അവർ വരുത്താറുള്ള അതേ പിഴവു തന്നെ അവിടെയും സംഭവിച്ചു. മറുവശത്ത് ഹിന്ദുക്കളെ കാണേണ്ടതിനു പകരം “സംഘപരിവാ”റിനെ കാണുകയും അവരെ എതിര്‍ക്കേണ്ടത് പാര്‍ട്ടിക്കാരെന്ന നിലയില്‍ തങ്ങളുടെ ബാദ്ധ്യതയായിക്കണ്ട് അന്ധമായി മറുപക്ഷം പിടിക്കുകയും ചെയ്തു. എല്ലാവരും ചേര്‍ന്ന് തര്‍ക്കമന്ദിരം അതേപടി നിലനിര്‍ത്തേണ്ടത് ഒരു അഭിമാനപ്രശ്നമാക്കി വളര്‍ത്തുകയും അതിവൈകാരികത കലര്‍ത്തുകയുമൊക്കെച്ചെയ്തു. അങ്ങനെയൊക്കെ പ്രശ്നത്തെ വളര്‍ത്തി വലുതാക്കിയതില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് അനിഷേധ്യമാണ്.

അമ്പലം നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവുകൾ സമർപ്പിക്കാൻ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടപ്പോൾ, മുസ്ലീം ചരിത്രകാരന്മാരുടേതടക്കം ഗ്രന്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് പരമാവധി തെളിവുകൾ അവതരിപ്പിക്കാനാണ് ഹിന്ദുക്കളായ സമരക്കാർ ശ്രമിച്ചത്. എന്നാൽ, അതിനെ ഖണ്ഡിക്കുവാനായി, ഏതൊക്കെയോ ചില ചിത്രകഥകളിൽ നിന്നും മറ്റും ഉദ്ധരണികളെടുത്ത് “രാമൻ ജീവിച്ചിരുന്നില്ല” എന്ന വിചിത്രമായ മറുവാദം ഉന്നയിച്ചവരുടെയൊപ്പമാണ് ഇടതുപക്ഷം നിലകൊണ്ടത്! എന്തു വന്നാലും മന്ദിരത്തെ തൊടരുത് എന്നൊരു അന്ധമായ നിലപാടല്ലാതെ, എല്ലാവരുടെയും വികാരങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ടുള്ള യുക്തിസഹമായ നീക്കങ്ങള്‍ യാതൊന്നും അവര്‍ നടത്തിക്കണ്ടില്ല. “രാമക്ഷേത്രം നിലനിന്നിരുന്നു”വെന്നതിന്റെ തെളിവുകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിനെ ഖണ്ഡിക്കുവാനായി “രാമന്‍ ജീവിച്ചിരുന്നില്ല” എന്നു വാദിക്കുന്നതിലെ മണ്ടത്തരത്തിന്റെ ആഴം ഇടതുപക്ഷം ഇനിയും മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല.

(പിന്നീട് രാമസേതു സംബന്ധിച്ച ആവശ്യങ്ങളേക്കുറിച്ചു പ്രതികരിക്കുമ്പോളും അതേ മണ്ടത്തരമാണ് അവർ കാണിച്ചത്. രാമസേതു തകർക്കാതെയുള്ള മറ്റ് അലൈന്മെന്റുകൾ പരിഗണിക്കണമെന്ന അപേക്ഷയുയരുമ്പോൾ, ജനങ്ങളുടെ വികാരങ്ങളെ പുച്ഛിച്ചുതള്ളുക മാത്രമല്ല – ശ്രീരാമനെ മദ്യപാനിയെന്നു വിളിക്കുകയും മറ്റ് അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്ത കരുണാനിധിയെ പരസ്യമായി പിന്തുണയ്ക്കാൻ ഉത്സാഹം കാട്ടുകയാണ് ഇടതുപക്ഷം ചെയ്തത്. ഹിന്ദുക്കളുടെ മതപരമായ വികാരങ്ങളേയും ന്യായവും നിർദ്ദോഷവുമായ ആവശ്യങ്ങളേയുമൊക്കെ ആക്ഷേപിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ ഇടതുപക്ഷചിന്തകർ ഒരു പ്രത്യേക ആനന്ദം തന്നെ കണ്ടെത്തുന്നതായി തോന്നിയിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾ മുതലെടുത്തുകൊണ്ടും “ബ്രാഹ്മണ്യം” എന്നൊരു വാക്കിനെ പൈശാചികവൽക്കരിച്ചും ഇടതുപക്ഷം ഹിന്ദുനിന്ദയ്ക്കു പറ്റിയ ഒരു പ്രത്യയശാസ്ത്രപശ്ചാത്തലം ഒരുക്കി വച്ചിട്ടുമുണ്ട്.)

എന്തെങ്കിലും ഒരു തർക്കമോ മറ്റു പ്രശ്നങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ, മുസ്ലീങ്ങൾക്ക് എതിരായേക്കുമെന്നു പൊതുവെ തോന്നിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാൻ പോയിട്ട് അത്തരമൊരു സൂചന നൽകാൻ പോലും തന്റേടമില്ലാത്തവരാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളുമൊക്കെയടങ്ങുന്ന കൂസിസ്റ്റു പ്രസ്ഥാനങ്ങൾ. South Asia Analysis Group – ന്റെ അയോദ്ധ്യയേക്കുറിച്ചുള്ള ഒരു പേപ്പറിൽ നിന്നുള്ള ഒരു ഭാഗം ചുവടെ കൊടുത്തിരിക്കുന്നു.

In 1990 Prime Minister Chandrashekhar convened a meeting of the leaders of Babari Mosque Action Committee and the VHP. While the VHP leaders turned up for the meetings with documents in support of their claim, the BMAC unilaterally withdrew from the meeting. This gave an impression that BMAC was not confident to substantiate its claim with authentic evidence. Ironically the anti-temple political parties remained silent over this attitude of BMAC leaders, as they did not like to antagonise the Muslims.

ഇതിലെ അവസാനഭാഗം ശ്രദ്ധേയമാണ്. മുസ്ലീങ്ങൾ പിണങ്ങിയേക്കും എന്ന അവസ്ഥയുള്ളൊരു തീരുമാനമെടുക്കാൻ – ന്യായമാണെന്ന്‌ എത്രത്തോളം ഉറപ്പുള്ള കാര്യമാണെങ്കിലും ശരി – ഇന്നാട്ടിലെ കൂസിസ്റ്റുപ്രസ്ഥാനങ്ങൾക്കു തരിമ്പും തന്റേടമില്ല. ഈയൊരു കീഴടങ്ങൽ മനോഭാവം അവസാനിക്കാത്തിടത്തോളം കാലം ഇവിടുത്തെ പല പ്രശ്നങ്ങളും അവസാനിക്കുകയുമില്ല.

ഇത്തരത്തിലുള്ള കീഴടങ്ങലിനേക്കാളും അങ്ങേയറ്റം ആപത്ക്കരമായത്, തീവ്രനിലപാടുകാരായ മുസ്ലീങ്ങളുടെ മതവികാരങ്ങളെ ഉജ്ജ്വലിപ്പിച്ചതിനു ശേഷം അവർക്കൊപ്പം നിൽക്കുന്നതു തങ്ങളാണെന്നു വരുത്തിക്കൊണ്ടു വോട്ടുനേടാനുള്ള കൂസിസ്റ്റുകക്ഷികളുടെ പരിശ്രമമാണ്. “പള്ളി” പൊളിച്ചു – മുസ്ലീങ്ങൾക്കെതിരായ നീക്കമാണ് – മുസ്ലീങ്ങളെ പുറത്താക്കാനുള്ള(!) നീക്കമാണ് – എന്നൊക്കെയുള്ള മട്ടിൽ വമ്പിച്ച കുപ്രചാരണം നടത്തിയത് കൂടുതലും തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഇടതുപക്ഷവുമൊക്കെയാണ്. തികഞ്ഞ അസംബന്ധം മാത്രം കലർന്ന ആ വാദഗതികൾ കേൾക്കുമ്പോൾ, ഹിന്ദുക്കൾക്ക് അതിലെ കഥയില്ലായ്മ എളുപ്പം തിരിച്ചറിഞ്ഞു പൊട്ടിച്ചിരിക്കാൻ കഴിഞ്ഞേക്കും. കാര്യങ്ങളുടെ കിടപ്പു മനസ്സിലാക്കാനുള്ളത്ര തിരിച്ചറിവുള്ള മുസ്ലീങ്ങൾക്കും അതിലെ പൊള്ളത്തരം മനസ്സിലാകും. എന്നാൽ, ബാക്കിവരുന്ന മുസ്ലീങ്ങളിൽ കുറച്ചുപേരെങ്കിലും അത്തരം വാദഗതികളാൽ സ്വാധീനിക്കപ്പെട്ടുപോകും. അത് അപകടകരമാണ്. അത്തരം അപകടങ്ങളേക്കുറിച്ചല്ല – തങ്ങളുടെ വോട്ടുകൾ എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനേക്കുറിച്ചാണ് കൂസിസ്റ്റുകൾ എല്ലായ്പ്പോഴും ആശങ്കപ്പെട്ടുകാണാറ്.

വാസ്തവത്തിൽ, തർക്കമന്ദിരം തകരാൻ ഇടയായതിനു പിന്നിലെ അടിസ്ഥാനവികാരമെന്നതു പള്ളിക്കോ മുസ്ലീങ്ങൾക്കോ എതിരെ പോലുമായിരുന്നില്ലെന്നു മനസ്സിലാക്കാൻ എത്രയോ നിസാരമായ യുക്തിചിന്തയും ലളിതമായ രാഷ്ട്രീയബോധവും മതി. മുസ്ലീങ്ങളുടെ സകല ആവശ്യങ്ങൾക്കും മുന്നിൽ ന്യായാന്യായങ്ങൾ പരിഗണിക്കാതെ എല്ലായ്പ്പോഴും മുട്ടുകുത്തുകയും അതേസമയം തന്നെ ഹിന്ദുവികാരങ്ങൾ ഒന്നൊഴിയാതെ സകലതിനേയും സമ്പൂർണ്ണമായി അവഗണിക്കുകയും ചെയ്തുകൊണ്ടിരുന്ന അധികാരിവർഗ്ഗത്തോടു തന്നെയായിരുന്നു അമർഷമത്രയും. പകൽ പോലെ വ്യക്തമായിരുന്നു ആ വികാരം. അത് അണപൊട്ടുമെന്നു തീർച്ചയായ ഒരു ഘട്ടമെത്തിയിട്ടുപോലും അതു പരിഹരിക്കാൻ കഴിയാതിരുന്ന ഭരണകൂടങ്ങൾ (സംസ്ഥാനഗവണ്മെന്റടക്കം) തീർച്ചയായും പ്രതിക്കൂട്ടിലുമാണ്.

വാസ്തവത്തിൽ, നാലുചുറ്റും അമ്പലങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു കിടന്ന – പതിറ്റാണ്ടുകളായി പ്രാർത്ഥനയ്ക്കൊന്നും ഉപയോഗിക്കാതിരുന്ന – ആ കെട്ടിടത്തെ, ആക്രമണകാരിയായ ഒരു വിദേശിയുടെ സ്മാരകമന്ദിരം എന്ന നിലയിലല്ലാതെ ഒരു ആരാധനാലയം എന്ന നിലയിലായിരുന്നില്ല തദ്ദേശവാസികളായ ഹിന്ദുക്കൾ കണ്ടിരുന്നത് എന്നതു വളരെ വ്യക്തമാണ്. എന്നിട്ടുപോലും അതിലെ പള്ളി എന്ന ഘടകത്തിന് ബഹുമാനം കൊടുക്കാനവർ തയ്യാറായി. അതുകൊണ്ടാണവർ അക്കാലത്ത് കാലുപിടിച്ചപേക്ഷിച്ചത് – തങ്ങൾക്ക് ഈ സ്ഥലം മാത്രമേ വിട്ടു തരേണ്ടൂ – കെട്ടിടമല്ല പ്രശ്നം – മറ്റൊരു സ്ഥലത്ത് ഇതിലും മികച്ച ഒരു പള്ളി തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കി പണിതു തരാം – എന്ന്. പക്ഷേ കേട്ടില്ല.

ഇനിയിപ്പോൾ, മഥുരയുൾപ്പെടെ മറ്റുക്ഷേത്രങ്ങളിലും സമാനമായ ആവശ്യമുന്നയിച്ചേക്കുമോ എന്നു കരുതുകയും വേണ്ട – കൃഷ്ണജന്മസ്ഥാനവും തകർത്ത് പള്ളിയുണ്ടാക്കിയിരുന്നു എന്ന കാര്യമടക്കം മറ്റനേകം ക്ഷേത്രധ്വംസനങ്ങളും എന്നേയ്ക്കുമായി മറക്കാം എന്നെല്ലാം ഉറപ്പു തരാമെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കപ്പെട്ടു. രാമജന്മസ്ഥലമെന്ന തുണ്ടുഭൂമി മാത്രം തിരിച്ചുലഭിക്കാനായി മറ്റെന്തുവിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു ഹിന്ദുക്കൾ. പക്ഷേ കേട്ടില്ല. മരിച്ചാലും സമ്മതിക്കില്ലെന്ന ബലം പിടുത്തമായിരുന്നു ചിലർക്ക്. ആരെന്തു പറഞ്ഞാലും ശരി – അയോദ്ധ്യയിലെ തർക്കമന്ദിരം അനങ്ങാനേ പാടില്ലെന്ന ബലം പിടുത്തമായിരുന്നു. പിന്നീട് അമർനാഥ് പ്രശ്നത്തിൽക്കണ്ട മട്ടിൽ അനാവശ്യവും അപക്വവുമായ അതേ ബലം പിടുത്തം.

അത്തരം ബലംപിടുത്തങ്ങൾക്കൊടുവിൽ ആയിരത്തിത്തൊള്ളായിരത്തിത്തൊണൂറ്റിരണ്ടിൽ അയോദ്ധ്യയിൽ തകർന്നു വീണത് ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കെട്ടിടമല്ല. ആയിരം വർഷത്തെ അടിമത്തത്തിനു ശേഷം ഒടുവിൽ ജനാധിപത്യമെത്തിയിട്ടുപോലും തുടർച്ചയായി അധികാരിവർഗ്ഗത്തിന്റെ ആട്ടും തുപ്പും മാത്രം കേൾക്കാൻ വിധിക്കപ്പെടുകയും അതേസമയം തന്നെ ഭൂരിപക്ഷം എന്നു വിളിച്ച് ആക്ഷേപിക്കപ്പെടുകയും ചെയ്തിരുന്ന അശരണരായ ഒരു ജനതയുടെ ക്ഷമയുടെ നെല്ലിപ്പലകയാണ് യഥാർത്ഥത്തിൽ അന്നവിടെ തകർന്നുവീണത്. അതും, അവിടെ തടിച്ചുകൂടിയിരുന്ന ആയിരങ്ങളിൽ വളരെച്ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രവൃത്തി.

ഇനിയിപ്പോൾ അഥവാ അതൊരു ആരാധനാകേന്ദ്രമായിരുന്നു എന്നു പറഞ്ഞേതീരൂ എന്നു ശഠിക്കുന്നവരുണ്ടെങ്കിൽ, അവിടുത്തെ ക്ഷേത്രം വീണ്ടുമൊരിക്കൽക്കൂടി തകർക്കപ്പെട്ടുവെന്നാണവർ പറയേണ്ടത്. ഇത്തവണ മതഭ്രാന്തനായ ഒരു ഭരണാധികാരിയല്ല – മതപ്രീണനഭ്രാന്തന്മാർ നയിച്ച ഒരു കൂസിസ്റ്റുഭരണകൂടമാണ് അതിനിടയാക്കിയത് എന്നുകൂടി ചേർത്തു പറയുകയും വേണം. 1934-നു ശേഷം മുസ്ലീങ്ങൾ ആരാധനയ്ക്ക് ഉപയോഗിക്കാതിരുന്നതും 1949-നു ശേഷം ഹിന്ദുക്കൾ ആരാധന നടത്തി വന്നിരുന്നതുമായ ഒരു സ്ഥലമെന്ന നിലയ്ക്ക് അക്ഷരാർത്ഥത്തിൽ അതൊരു ക്ഷേത്രം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വി.പി.സിംഗ് തന്നെ അത്തരത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ക്ഷമയാണോ ക്ഷേത്രമാണോ തകർന്നതെന്ന് ആളുകൾ യുക്തം പോലെ തീരുമാനിക്കട്ടെ. എന്തായാലും, മുസ്ലീങ്ങളെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വം പദ്ധതിയിട്ടു ‘പള്ളി’ തകർത്തു എന്നൊക്കെ ആരെങ്കിലും ബോധപൂർവ്വം ഇപ്പോളും വാദിക്കുന്നെങ്കിൽ, അയാൾ ഒന്നെങ്കിൽ എന്തെങ്കിലുമൊരു മാനസികവൈകല്യമുള്ളയാളോ അല്ലെങ്കിൽ ഒരു കൂസിസ്റ്റോ അതുമല്ലെങ്കിൽ ഇതു രണ്ടും ചേർന്നയാളോ ആയിരിക്കുമെന്നു തീർച്ച. ഭാരതത്തിൽ മുസ്ലീങ്ങളുടെ ആരാധനാസ്വാതന്ത്ര്യം തടയാനോ പള്ളിപൊളിക്കാനോ ഒന്നും ആരും ശ്രമിക്കുന്നുമില്ല – അതിന്റെയൊന്നും പിന്നാലെ നടക്കാൻ ആർക്കും സമയവുമില്ല. അങ്ങനെയൊക്കെ ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും എന്തോ ഗുഢോദ്ദേശത്തോടെയാണ് അതു ചെയ്യുന്നത്.

മുസ്ലീങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം ലഭിക്കാത്ത ഏതെങ്കിലും പള്ളി ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ ശക്തമായ എന്തെങ്കിലും കാരണവുമുണ്ടാകും. കേരളത്തിൽ ആകെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാവുന്നത് മാറാട്ടെ പള്ളിയാണ്. അവിടെ എന്തുകൊണ്ടാണു കയറാനാവാത്തത് എന്നതിന്റെ ഉത്തരം ഇവിടുത്തെ നിയമവിദഗ്ദ്ധർ പറയട്ടെ. അതല്ലെങ്കിൽ, കൂട്ടക്കൊലയ്ക്കു ശേഷം അവിടുത്തെ തറയിലെ രക്തം മായ്ച്ചു കളയാൻ സഹായിച്ച ജനപ്രതിനിധി പറയട്ടെ. അതല്ല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിയായ മുസ്ലീം ലീഗു പറയട്ടെ – അതുമല്ലെങ്കിൽ, അദ്ദേഹത്തിനു മന്ത്രിസ്ഥാനം കൊടുത്ത കോൺഗ്രസോ അതിനു നാലുകൊല്ലം പിന്തുണ നൽകിയ കമ്മ്യൂണിസ്റ്റുകളോ പറയട്ടെ.

തർക്കമന്ദിരം തകർന്നുവീണതു പോലെയുള്ള സംഭവങ്ങളൊക്കെയുണ്ടാകുമ്പോൾ അവയെയെല്ലാം യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് പക്വതയോടെ നേരിടുന്നതിനു പകരം ആ അവസരം മുതലെടുത്ത് വർഗീയവികാരം വീണ്ടുമിളക്കി രാഷ്ട്രീയമായി പരമാവധി നേട്ടമുണ്ടാക്കാൻ മാത്രമാണ് ഇടതുപക്ഷം തീർച്ചയായും ശ്രമിച്ചത്. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി ഏതറ്റം വരെ പോകാനും മടിക്കാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. ‘രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു’വെന്നൊക്കെയുള്ള ആരോപണങ്ങളൊക്കെ അവർ ഒരു ആത്മവിമർശനത്തിനു വേണ്ടിയായിരുന്നു യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടിയിരുന്നത്. മുസ്ലീം വർഗ്ഗീയതയ്ക്കു വളം വയ്ക്കുക – തീവ്രനിലപാടുകാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക – എന്നിട്ട് തങ്ങൾ വർഗ്ഗീയതയ്ക്കെതിരെ പോരാടുകയാണെന്നു വീമ്പിളക്കുക. ഇത്തരത്തിൽ പരിഹാസ്യവും വഞ്ചനാപരവുമായ നിലപാടുകളായിരുന്നു ഇന്നത്തേതുപോലെ തന്നെ അന്നും സി.പി.എമ്മിന്റെ നയങ്ങളിൽ പ്രതിഫലിച്ചുകൊണ്ടിരുന്നത്.

സ്വീകാര്യമായ മറ്റൊരിടത്ത് ഹിന്ദുക്കൾ തന്നെ ചേർന്ന് പുതിയ പള്ളി പണിതു നൽകാം എന്ന നിർദ്ദേശമൊക്കെ രാജ്യത്ത് അനവധി മുസ്ലീങ്ങൾക്ക് സ്വീകാര്യമായിരുന്നു. ആ നിർദ്ദേശവും, അവയുൾപ്പെടെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ പലതും അട്ടിമറിച്ചു കൊണ്ട് തർക്കമന്ദിരമെന്നാൽ മുസ്ലീങ്ങളുടെ ജീവവായുവിനു തുല്യമായ എന്തോ ഒന്നാണെന്നും അതിൽ തൊടാനേ പാടില്ല എന്നുമുള്ള ഒരു തരം വികാരം വളർത്തിയെടുത്തവർ ഇന്ത്യൻ മുസ്ലീങ്ങളോടും ഹിന്ദുക്കളോടും ഒരുപോലെ കൊടും ചതിയാണു ചെയ്തത്. ആ ചതിയന്മാരുടെ കൂടെയാണ് ഇടതുപക്ഷം നിലകൊണ്ടത്.

ഷാഹ്ബാനുകേസിലും, രാമജന്മഭൂമിപ്രശ്നത്തിലും അമർനാഥ്‌വിഷയത്തിലുമെല്ലാം – തീവ്രനിലപാടുകാരായ ചിലരുടെ വാദങ്ങൾക്കു കോൺഗ്രസ് ഭരണകൂടങ്ങൾ വളരെപ്പെട്ടെന്നു വഴങ്ങിയത് – എങ്ങനെയും നാലു വോട്ടു സംഘടിപ്പിക്കാനുള്ള തത്രപ്പാടിൽ ഇടതുപക്ഷം അന്ധമായ മുസ്ലീം പക്ഷപാതവും ഹിന്ദുവിരുദ്ധതയും മറയില്ലാതെ തുടരുന്നത് – ഇതൊക്കെയാണോ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് – അതോ ആരെങ്കിലും മനപ്പൂർവ്വം മുസ്ലീങ്ങളെ ഉപദ്രവിക്കാനായി മാത്രം “സംഘടിപ്പിക്കുന്ന” പ്രശ്നങ്ങളാണോ ഇവിടെക്കാണുന്ന പലതും എന്ന് ആലോചനാശേഷിയുള്ളവർ ചിന്തിച്ചു തീരുമാനിക്കട്ടെ. മനുഷ്യർക്കു ദൈവം ബുദ്ധികൊടുത്തിരിക്കുന്നത് ചിന്തിക്കാനല്ലെങ്കിൽ‌പ്പിന്നെ എന്തിനാണ്?

തർക്കമന്ദിരത്തിന്റെ തകർച്ചയ്ക്കുശേഷമാണ് ഇന്ത്യയിൽ തീവ്രവാദം ഉണ്ടായത് എന്ന ചില ഇടതുപക്ഷചിന്തകരുടെ വാദവുമതെ – തികഞ്ഞ അസംബന്ധമാണ്. തീവ്രവാദികളെ ന്യായീകരിച്ചാൽ അവരുടെ പിന്തുണ ലഭിക്കുകയും ചെയ്യും – ഒപ്പം ഹിന്ദുസംഘടനകളെ ആക്ഷേപിക്കുകയുമാവാം എന്ന ഒരു തരം ഇരുതലപ്രയോഗത്തിനുള്ള ശ്രമം മാത്രമാണത്. സത്യത്തിൽ, ആപ്പറയുന്നതിന്റെ നേരേ തിരിച്ചാണു യാഥാർത്ഥ്യം. തീവ്രവും അനാവശ്യവുമായ വാദങ്ങളാണ് മന്ദിരം തകർക്കപ്പെടാൻ ഇടയാക്കിയത്. അതുപോലെ തന്നെ തീവ്രമായ വാദങ്ങൾ വളരെ മുമ്പേതന്നെ ഉണ്ടായിരുന്നു. അവയിൽ ചിലതാണ് ഈ രാജ്യം വിഭജിക്കപ്പെടാൻ വരെ ഇടയാക്കിയത്. ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ നേട്ടങ്ങൾ ഒപ്പം നിന്നനുഭവിക്കേണ്ട ഒരു ജനത ഇപ്പോൾ തകർന്ന ഒരു രാജ്യത്തിന്റെ കഷ്ടതകളനുഭവിച്ചു കഴിയേണ്ട ഗതികേടുണ്ടാക്കിവച്ചതും.

ചന്ദ്രനിലേക്കു സ്വന്തം പതാകയെത്തിച്ച രാജ്യമെന്ന നിലയ്ക്ക് ലോകം ഭാരതത്തെ അഭിനന്ദിക്കുമ്പോൾ, ആഗോളഭീകരവാദത്തിന്റെ ഉറവിടമെന്ന വിളിപ്പേരുമായി പാകിസ്ഥാൻ ലോകജനതയ്ക്കു മുമ്പിൽ വിളറി നിൽക്കുകയാണ്. ഒരേ ജനത – ഒരേ രക്തം – ഒരേ ജീൻ – ഒരേ പാരമ്പര്യം. പക്ഷേ അറുപതു വർഷങ്ങൾക്കു ശേഷം അനുഭവം വ്യത്യസ്തം. എന്തിനായിരുന്നു ആ വിഭജനഭ്രാന്തെന്ന് ആലോചിക്കാൻ തയ്യാറുള്ളവർ ആരെങ്കിലും അതിർത്തിക്കപ്പുറം ഇപ്പോളും അവശേഷിക്കുന്നുണ്ടോ എന്ന് ആർക്കറിയാം!

അതു മറ്റൊരു വിഷയമാണ്. അതു വിടാം. ഇടതുപക്ഷത്തിന്റെ നിലപാടുകളാണല്ലോ ഇവിടുത്തെ വിഷയം. രാജ്യം രണ്ടായി വിഭജിച്ചില്ലെങ്കിൽ ചോരപ്പുഴയൊഴുക്കും എന്നു ഭീഷണിപ്പെടുത്തിയ തീവ്രവാദികൾക്കൊപ്പമാണോ – അതോ രണ്ടല്ല – അഞ്ചായിട്ടാണു – വിഭജിക്കേണ്ടതെന്നു പറഞ്ഞ തീവ്രവാദികൾക്കൊപ്പമാണോ ഇടതുപക്ഷം നിലകൊണ്ടത് എന്നതു മറ്റൊരു വിഷയമാണ്. അതേപ്പറ്റി പിന്നീടാവാം.