കമ്മ്യൂണിസ്റ്റുകളുടെ എട്ടുകാലി മമ്മൂഞ്ഞിസം..

1458436_565168330236312_930703970_n—റോഷൻ —

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥാപാത്രത്തിന്റെ പേരാണ് “എട്ടുകാലി മമ്മൂഞ്ഞ്”. സമൂഹത്തില്‍ നിലയും വിലയും ഒന്നുമില്ലാതിരുന്ന ഒരാള്‍ ഒരു അവിഹിത ഗര്‍ഭം ഏറ്റെടുക്കുന്നതോടെ ജനങ്ങള്‍ മമ്മൂഞ്ഞിനെ അംഗീകരിക്കാന്‍  തുടങ്ങുന്നു. ഇതാണ് ബഷീറിന്റെ കഥയുടെ ഇതിവൃത്തം. ചില കമ്മ്യൂണിസ്റ്റ്‌ പോസ്റ്ററുകള്‍ കണ്ടാല്‍ “എട്ടുകാലി മമ്മൂഞ്ഞിസം” ഇവര്‍ ടെണ്ടര്‍ പിടിച്ചിരിക്കുകയാണോ എന്ന്  വരെ തോന്നിപ്പോകും.

ഒരു പോസ്റ്റര്‍, അല്ലെങ്കില്‍ ഫ്ലെക്സ് ഒക്കെ അടിക്കുമ്പോള്‍ അക്ഷരപിശകുകള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. എന്നാല്‍ ഒരു പോസ്റ്ററിലൂടെ ചരിത്ര വ്യഭിചാരം നടത്തുക എന്ന് പറഞ്ഞാല്‍ അത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണ്. കേരള സമൂഹം പലതര അനാചാരങ്ങളുടെയും പിടിയിലായിരുന്നു. അത്തരം അനാചാരങ്ങള്‍ മാറ്റിയെടുക്കാന്‍ ധിഷണാശാലികള്‍ ആയ മഹാത്മാക്കള്‍ കേരളത്തില്‍ പിറവി കൊണ്ടിട്ടുണ്ടായിരുന്നു. മഹാത്മ അയ്യങ്കാളി, ശ്രീനാരായണ ഗുരു, പൊയ്കയില്‍ അപ്പച്ചന്‍, വി.ടി ഭട്ടതിരിപ്പാട്, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍, കെ.കേളപ്പന്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത മഹാത്മാക്കള്‍ കഠിനയാതനകളും, ഭഗീരഥപ്രയത്നവും ചെയ്താണ് സാമൂഹിക തിന്മകള്‍ ഒരു പരിധി വരെ ഇല്ലായ്മ ചെയ്തത്.

കേരളീയ സമൂഹത്തിലെ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് തങ്ങളാണ് എന്ന പേരില്‍ ഫ്ലെക്സുകളും പോസ്റ്റുകളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തെരുവോരങ്ങളില്‍ നിറയ്ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മറക്കപ്പെടുന്നത് പല മഹാപുരുഷന്മാരുടെയും ത്യാഗങ്ങളാണ്. ഈ മഹാത്മാക്കള്‍ ഒരു ആയുസ്സില്‍ ജന്മിവര്‍ഗ്ഗത്തോട് പടപൊരുതി നേടിയെടുത്ത അവകാശങ്ങള്‍ അവഹേളിക്കപ്പെടുകയാണ് അവിടെ.

സി. പി. എം. എന്ന എട്ടുകാലി മമ്മൂഞ്ഞ് സംഘടന പ്രസ്തുത പരസ്യ ബോര്‍ഡില്‍ (മുകളിലെ ചിത്രത്തിലെ) കൊടുത്തിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പരിശോധിച്ചു നോക്കാം. ഒരു കാര്യം മറക്കാതിരിക്കുക, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടത് 1925 ല്‍, കേരളത്തില്‍ 1939  ലും.

  1. മുട്ടുമറഞ്ഞു മുണ്ടുടുക്കുന്നതിനു വിലക്ക്   ഈ വിലക്ക് നീക്കിയത് കമ്മ്യൂണിസ്റ്റുകാരല്ല, അതിന് വേണ്ടി സമരം ചെയ്തത് അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ കീഴാള വര്‍ഗ്ഗ പോരാളികളാണ്. അയ്യങ്കാളി ഒക്കെ കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയിരുന്നോ?
  2. മീശ വെക്കുന്നതിന് വിലക്ക് –  മീശ വെക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. നികുതി കൊടുക്കണമായിരുന്നു. അത് നീക്കിത്തന്നത് കമ്മ്യൂണിസ്റ്റുകാരല്ല. ധര്‍മ്മരാജാക്കന്മാര്‍ അത് പിന്‍വലിക്കുകയാണ് ചെയ്തത്. ആദ്യ കമ്മിക്കുഞ്ഞു അന്ന് ജനിച്ചിരുന്നോ, എന്ന് പോലും സംശയമാണ്.
  3. ബ്ലൗസ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കിത്തന്നത് കമ്മ്യൂണിസ്റ്റുകാരല്ല. ചാന്നാര്‍ സ്ത്രീകളും ഈഴവസ്ത്രീകളും നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഫലമായാണ് ഈ വിലക്ക് നീങ്ങിയത്. ചാന്നാര്‍ സ്ത്രീകളുടെ സമരം നടന്നത് പത്തൊമ്പതാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു. സാക്ഷാല്‍ കാള്‍മാക്സ്  ജര്‍മനിയില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്. പിന്നീട്  ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം തിരുവിതാംകൂര്‍ രാജ്യം പ്രഖ്യാപിക്കുന്നത്  1859ലും.
  4. ചെരുപ്പ് ധരിക്കാന്‍ ഉള്ള സ്വാതന്ത്രം – യഥാര്‍ത്ഥത്തില്‍ ചെരുപ്പ് ധരിക്കാന്‍ വിലക്കുണ്ടായിരുന്നില്ല. കീഴാളന്‍ ചെളിയില്‍ പണിയെടുക്കുന്നത് കൊണ്ട് ചെരുപ്പ് ധരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് ജീവിത സാഹചര്യം മാറിയതോടെ ചെരുപ്പ് ധരിക്കാന്‍ തുടങ്ങി. അല്ലാതെ ഒരു സമരത്തിലൂടെ ഉണ്ടായ മാറ്റം അല്ല അത്.
  5. നല്ല വസ്ത്രം ധരിക്കാന്‍ ഉള്ള വിലക്ക് – ഈ വിലക്ക് ഇന്ത്യയില്‍ ആദ്യമായി ചോദ്യം ചെയ്തത് അംബേദ്‌കര്‍ ആണ്. അദ്ദേഹം എല്ലായ്പ്പോഴും കോട്ട്  ധരിച്ചു നടന്നത് ഈ വിലക്കിന് എതിരെ ആയിരുന്നു. കേരളത്തില്‍ നല്ല വസ്ത്രം ധരിക്കാന്‍ ആഹ്വാനം ചെയ്തതും അതിനു വേണ്ടി പ്രവര്‍ത്തിച്ചതും പൊയ്കയില്‍ അപ്പച്ചന്‍ ആണ്. സഖാക്കള്‍ അല്ല.
  6. ക്ഷേത്രത്തില്‍ കയറാന്‍ ഉണ്ടായിരുന്ന വിലക്ക് – വൈക്കം സത്യാഗ്രഹമാണ് കേരളത്തില്‍ ക്ഷേത്രം അവര്‍ണ്ണര്‍ക്കും തുറന്നു കൊടുക്കാന്‍ ഉള്ള ആശയത്തിന് തുടക്കം കുറിച്ചതും പ്രാവര്‍ത്തികം ആക്കിയതും. വൈക്കം സത്യാഗ്രഹത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്. “സത്യാഗ്രഹം” എന്നത് തന്നെ കമ്മ്യൂണിസ്റ്റ്‌ സമരപരിപാടി അല്ല. പിന്നെ സത്യാഗ്രഹ നായകന്മാര്‍ “മഹാത്മാ ഗാന്ധി, കെ.കേളപ്പന്‍” എന്നിവര്‍ ആയിരുന്നു. സിനിമ സംവിധാനം ചെയ്തത്  KPCC യുടെ ബാനറിലും. എ. കെ. ജി. യെ പോലൊരു മഹാന്‍ സമര വളണ്ടിയര്‍ ആയി ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നടന്ന സംരംഭം എങ്ങനെ കമ്മ്യൂണിസ്റ്റ്‌ ചട്ടക്കൂടില്‍ പെടുത്താന്‍ ആവും?? ഉദാഹരണം പറയുകയാണെങ്കില്‍ സിന്ധുജോയ് കമ്മ്യൂണിസ്റ്റ്‌ ആയിരിക്കെ കമ്മ്യൂണിസ്റ്റ്  രീതിയില്‍ പങ്കെടുത്ത സമരങ്ങള്‍ അവര്‍ പാര്‍ട്ടി മാറിയതിനു ശേഷം, ആ സമരം കോണ്‍ഗ്രസ്‌ ആണ് ചെയ്തത് എന്ന് പറയാന്‍ കഴിയുമോ. അത് പോലൊരു നിലവാരം ഇല്ലാത്ത വാദം ആണ്, എ. കെ. ജി. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ ഗാന്ധിയന്‍ രീതിയില്‍ പങ്കെടുത്തതിനാല്‍ സത്യാഗ്രഹം നടത്തിയത് കമ്മ്യൂണിസ്റ്റ്‌കള്‍ ആണെന്ന് പറയുന്നത്..
  7. പള്ളി നിര്‍മ്മിക്കാന്‍ വിലക്ക്  – പള്ളി നിര്‍മ്മിക്കാന്‍ കേരളത്തില്‍ ഒരു വിലക്കും ആരും ഉണ്ടാക്കിയിരുന്നില്ല എന്നതാണ് സത്യം. ഇനി അഥവാ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ആ ചരിത്രം ഒന്ന് പഠിപ്പിച്ചു തരണം. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരന്‍ ജനിക്കുന്നതിനുമുമ്പുതന്നെ, എന്തിനു കാള്‍ മാര്‍ക്സ് ജനിക്കുന്നതിനു മുമ്പു തന്നെ, ഇവിടെ കൃസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും പള്ളി നിര്‍മ്മാണവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ കൃസ്ത്യന്‍, മുസ്ലിം പള്ളികളുടെ പഴക്കം ഒന്ന് പരിശോധിക്കുക. ഇല്ലാത്ത സമരം ആണ് കമ്മ്യൂണിസ്റ്റുകള്‍ നടത്തി എന്ന് അവകാശപ്പെടുന്നത്.
  8. ഴി നടക്കുന്നതിനു വിലക്ക് – ഈ വിലക്ക് നീക്കിയത് മഹാത്മാ അയ്യങ്കാളിയാണ്. അദ്ദേഹം വഴിനടക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തിനായി 1893-ല്‍ വില്ലുവണ്ടിയാത്ര നടത്തി. “തന്റെ കാളയ്ക്കു പോകാന്‍ പറ്റുന്ന വഴിയിലൂടെ തനിക്കു പോകാന്‍ ആവതില്ല” എന്ന പ്രശസ്ത വാചകം ഓര്‍ക്കുക.. ആ കാലഘട്ടത്തിലും സഖാക്കള്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല.
  9. കിണറില്‍ നിന്നും വെള്ളം എടുക്കുന്നതിനുള്ള വിലക്ക് – ഈ വിലക്കിനെതിരെ മാത്രമായി ഒരു പോരാട്ടം നടന്നിരുന്നില്ല. മുകളില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ഈ വിലക്കും ഇല്ലാതാവുകയാണ് ചെയ്തത്.
  10. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ഉള്ള വിലക്ക് – ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ഉള്ള വിലക്കിനെതിരെ പ്രക്ഷോഭം നയിച്ചത് സഹോദരന്‍ അയ്യപ്പന്‍ ആയിരുന്നു. അദ്ദേഹം ജാതിഭേദമന്യേ പന്തിഭോജനം നടത്തി. സ്വസമുദായം തന്നെ അദ്ദേഹത്തെ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിച്ചു എന്നതാണ് ചരിത്രം.
  11. ഒന്നിച്ചിരുന്നു പഠിക്കാന്‍ വിലക്ക്  – ഈ വിലക്കിനെതിരെ പോരാടിയത് അയ്യങ്കാളിയായിരുന്നു. അദ്ദേഹം പുലയ സമുദാത്തിലെ ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുകയും സവര്‍ണ്ണര്‍ സ്കൂള്‍ കത്തിക്കുകയും ചെയ്തതൊക്കെ ഓര്‍ക്കുക.
  12. വിവാഹരാത്രി വരനും, വധുവിനും ഒരുമിച്ചു കഴിയാന്‍ വിലക്ക്  – ഇതിനെതിരേ സമരം ചെയ്തത് ഈഴവരും നാടാര്‍മാരുമാണ്. അവരില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പേര് പറഞ്ഞുതരിക.
  13. പൊതുകുളത്തില്‍ കുളിക്കാന്‍ വിലക്ക് – പോയിന്റ്  9 വായിക്കുക.
  14. ഇഷ്ടമുള്ള പേരിടാന്‍ വിലക്ക് –  ഇത് നീക്കിയത് നാണു, പില്‍ക്കാലത്ത് ശ്രീനാരായണ ഗുരുദേവന്‍ എന്നറിയപ്പെട്ട മഹാത്മാവ്. സവര്‍ണര്‍ ഗുരുവിനോട് ചോദിച്ചു, എന്താടാ നാണു എന്ന പേരിന് അര്‍ത്ഥം? ന+അണു = നാണു അതായത് മഹാന്‍, വലിയവന്‍ എന്ന് നാണു എന്ന ശ്രീ നാരായണഗുരു തിരിച്ചടിച്ചു. സവര്‍ണ്ണരുടെ നാവിറങ്ങിപ്പോയി. ഗുരു സമാധിയായ 1928 ന് ശേഷമാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പച്ച പിടിക്കുന്നത് തന്നെ.

സഖാക്കള്‍ ചെയ്തിട്ടുണ്ട് പല കാര്യങ്ങളും, ഇല്ലെന്നു പറയുന്നില്ല. ശ്രീ നാരായണ ഗുരുവിനേയും രാജാറാം മോഹന്‍ റോയിയേയും ബൂര്‍ഷ്വാസി എന്ന് വിളിച്ചിട്ടുണ്ട്. കെ.കേളപ്പനേയും വിവേകാനന്ദനേയും ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ എന്ന് വിളിച്ചിട്ടുണ്ട്. അംബേദ്‌കറെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച തുരുപ്പ് ചീട്ട് എന്ന് പറഞ്ഞു ആക്ഷേപിചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ്‌ നേതാക്കളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത് പണം കൈപ്പറ്റിയിട്ടുണ്ട്‌. റിപബ്ളിക് ദിനം കരിദിനമായി ആചരിച്ചിട്ടുണ്ട്. അന്നൊരു സഖാവ് വെടികൊണ്ട് മരിക്കുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു വള്ളിയൂര്‍ക്കാവിലെ അടിമവ്യാപാരം നിര്‍ത്തലാക്കിയ നക്സല്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്  സഖാവ് അച്ച്യുതമേനോന്റെ പോലീസിന്റെ കരങ്ങളാല്‍ ആണ്..

അതുകൊണ്ട് സഖാക്കളോട് ഒന്നേ പറയാനുള്ളൂ.. ചുമ്മാ പല്ലിട കുത്തി നാറ്റിക്കരുത്..