ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാനാകുമോ ?

—  രഞ്ജിത്ത് രവീന്ദ്രൻ  —————————————————

നൂറു ശതമാനം സുരക്ഷിതമായ ഇലക്ട്രോണിക് ഉപകരണംഎന്നൊന്നില്ല.നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കും ഇത് ബാധകമാണ്. മാറ്റം വരുത്തിയ സോഫ്ട്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്ത മെഷീനുകൾ, കൃത്രിമ ഫലം കാണിക്കുന്ന ഡിസ്‌പ്ലെ യൂണിറ്റുകൾ എന്നിങ്ങനെ വ്യത്യസ്തമായ പലതരം ക്രമക്കേടുകളും എങ്ങനെ സാദ്ധ്യമാണ് എന്നതിനെ പറ്റി വിശദമായ വീഡിയോകളും ലേഖനങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്.

ബാലറ്റ് യൂണിറ്റ് , കൺട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ഒരു സിസ്റ്റമാണ് ഇന്ത്യൻ ഇവിഎം. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാനും അവയിൽ നിന്നും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനും ഉള്ള ഓപ്‌ഷനുകളാണ് ഉള്ളത്. കൺട്രോൾ യൂണിറ്റിൽ ആവട്ടെ ഒരു മൈക്രോ പ്രൊസസർ, മെമ്മറി , ഡിസ്‌പ്ളേ എന്നിവ അടങ്ങിയിരിക്കുന്നു. ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാവുന്ന ഒന്നാണ് ഇവിഎംലെ മൈക്രോ പ്രൊസസർ. എങ്ങനെ സ്ഥാനാർഥി വിവരങ്ങൾ സ്റ്റോർ ചെയ്യണം, എങ്ങനെ വോട്ടു കൗണ്ട് ചെയ്യണം, എങ്ങനെ തിരഞ്ഞെടുപ്പ് ഫലം പ്രദർശിപ്പിക്കണം തുടങ്ങിയ സർവതും ഈ മൈക്രോ പ്രൊസസറിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു.

ചുരുക്കി പറഞ്ഞാൽ ഒരു ചെറിയ കമ്പ്യൂട്ടർ. ആദ്യമേ പറഞ്ഞത് പോലെ രണ്ടാമതൊരിക്കൽ കൂടി ഈ മൈക്രോ പ്രൊസസർ പ്രോഗ്രാം ചെയ്യാൻ സാധിക്കില്ല. കൺട്രോൾ യൂണിറ്റ് മുഴുവനായോ അല്ലെങ്കിൽ പ്രൊസസർ മാത്രമായോ മാറ്റി വക്കുക മാത്രമാണ് മാർഗം. തങ്ങൾക്ക് ഇഷ്ടമുള്ള ബട്ടണിൽ ഒരു പ്രത്യേക സമയം കഴിഞ്ഞോ തീയതി കഴിഞ്ഞോ നിശ്ചിത വോട്ടുകൾ കഴിഞ്ഞോ ഒക്കെ വോട്ടുകളിൽ ക്രമക്കേട് നടത്തുന്ന വിധം പ്രോഗ്രാം ചെയ്യാൻ ഒരു ശരാശരി പ്രോഗ്രാമറെ കൊണ്ടുപോലും സാധിക്കും. മറ്റൊരു ഓപ്‌ഷൻ ബ്ലൂ ടൂത്ത് ഘടിപ്പിച്ച പ്രത്യേക തരം ഡിസ്‌പ്ലെകൾ യഥാർത്ഥ ഡിസ്‌പ്ളേക്കു പകരം വച്ച് പിടിപ്പിക്കുകയാണ്. ഇതിലൂടെ വോട്ടെണ്ണൽ സമയത്ത് കാണിക്കുന്ന ഫലം അട്ടിമറിക്കാൻ സാധിക്കും.

അപ്പോൾ ഇന്ത്യൻ ഇവിഎം പൂർണ്ണമായും സുരക്ഷിതമല്ല. എന്നാൽ നമ്മുടെ വിഷയം ഇവിഎംന്റെ സുരക്ഷയല്ലല്ലോ ഇലക്ഷനുകളുടെ സുരക്ഷയല്ലേ ? മുകളിൽ പറഞ്ഞ തരം ക്രമക്കേടുകൾ ഒക്കെയും മറികടക്കാൻ നമ്മുടെ ഇലക്ഷൻ സിസ്റ്റം പര്യാപ്തമാണ്.അത് ഉറപ്പാക്കാൻ ചിട്ടയായ പ്രോസസുകളും കൃത്യമായ നടപടികളും ഇലക്ഷൻ കമ്മീഷൻ സ്വീകരിക്കുന്നുണ്ട്. അത് പതിയെ വിശദമാക്കാം. പൂർണ്ണമായും ഇന്റർനെറ്റിൽ നിന്നും വിട്ടു നിൽക്കുന്നത് കാരണം സാധാരണ റിമോട്ട്ഹാ ക്കിങ് രീതികൾ ഒന്നും ഇവിഎംഇൽ ഫലിക്കില്ല. അതുകൊണ്ട് തന്നെ മെഷീനുകളിൽ ഫിസിക്കൽ ആയ ആക്സസ് സാധ്യമല്ലാതെ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും സാധിക്കില്ല.

ഫസ്റ് ലവൽ ഓഫ് ചെക്കിങ് അഥവാ FLV എന്ന് അറിയപ്പെടുന്ന പ്രക്രീയയിലൂടെയാണ് ഒരു ജില്ലയിലെ ഇവിഎംന്റെ പ്രോസസുകൾ തുടങ്ങുക. ഡിസ്ട്രിക് ഇലക്ഷൻ ഓഫിസറോ അദ്ദേഹം നിച്ഛയിക്കുന്ന അസോസിയേറ്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേട് പദവിയിൽ കുറയാത്ത ഒരാളുടെ മേൽനോട്ടത്തിലോ മാത്രം ആണ് FLV നടക്കുക. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നേരത്തെ നോട്ടീസ് കൊടുത്ത് അവരുടെ സാന്നിധ്യത്തിൽ സുരക്ഷിതമായ സ്ഥലത്ത് വച്ചാണ് ഇത് നടക്കുക. മുഴുവൻ പ്രോസസും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യുന്നു.

BEL, ECIL ഇവയിലെ എഞ്ചിനീയർമാർക്കാണ് ഇതിന്റെ പൂർണ്ണമായും ചുമതല. ഇവർ ഇവിഎം തുറന്നു അതിലെ യന്ത്ര ഭാഗങ്ങൾ പൂർണ്ണമായും പരിശോധിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ടാമ്പറിങ് ഇവിടെ കണ്ടുപിടിക്കാവുന്നതാണ്. പൂർണ്ണമായും മെഷീന്റെ പ്രവർത്തനം ഈ ഘട്ടത്തിൽ ടെസ്റ്റ് ചെയ്യപ്പെടുകയും മെഷീൻ വൃത്തിയാക്കുകയും ചെയ്യുന്നു. എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ ആ മെഷീൻ പൂർണ്ണമായും ഒഴിവാക്കുന്നു. 5% മെഷീനുകളിൽ 1000 വോട്ടും മറ്റുള്ളവയിൽ അവിടെയുള്ളവരുടെ തീരുമാനപ്രകാരവും വോട്ടുകൾ ചെയ്ത് ഫലം നോക്കുന്നു. റാൻഡം ആയാണ് ഇവ തിരഞ്ഞെടുക്കുന്നത്. അതായത് പ്രൊസസ്സറിലെയോ പ്രോഗ്രാമിലെയോ സാധാരണ ക്രമക്കേട് ഇവിടെ കണ്ടു പിടിക്കപ്പെടാൻ ഉയർന്ന സാധ്യതയുണ്ട്.

എന്നാൽ അടുത്ത നടപടി ബാക്കിയുള്ള സാദ്ധ്യതയെക്കൂടി പൂർണ്ണമായും ഇല്ലാതാക്കുന്നു. ഈ ഘട്ടത്തിൽ ഇവിഎം പിങ്ക് പേപ്പർ സീൽ ഉപയോഗിച്ച് സീൽ ചെയ്യുന്നു, നാസിക്ക് സെക്യൂരിറ്റി പ്രസ്സാണ് യുണീക് ആയ നമ്പർ ഉള്ള പിങ്ക് പേപ്പർ സീൽ ഉണ്ടാക്കുന്നത്. ഈ സീലിൽ എൻജിനീയർ , പാർട്ടി പ്രതിനിധികൾ ഇവർ ഒപ്പിടുന്നു, മാത്രവുമല്ല ഈ നമ്പർ എല്ലാവര്ക്കും വോട്ടിങ് മെഷീന്റെ സീരിയൽ നമ്പറിനൊപ്പെം നൽകുന്നു. ഈ മുഴുവൻ പ്രോസസിന്റെയുംവീഡിയോ ഡിസ്ട്രിക് ഇലക്ഷൻ ഓഫിസറുടെ കയ്യിൽ സൂക്ഷിക്കുന്നു.

അതിനു ശേഷം അസംബ്ലി മണ്ഡലം തിരിച്ച് റാൻഡമായി മെഷീനുകൾ അലോക്കേറ്റ് ചെയ്യുന്നു. എന്ന് വച്ചാൽ ഈ ഘട്ടം വരെ ഏതു മണ്ഡലത്തിലേക്ക് ഏതു മെഷീൻ പോകും എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ പൂർണ്ണമായും സ്ഥാനാർഥിയുടെ ഓർഡറിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന പ്രോഗ്രാമിൽ മാറ്റം വരുത്തിയിട്ട് ഒരു കാര്യവും ഇല്ല എന്ന് സാരം. സ്ഥാനാർഥികളുടെ ഓർഡർ പോലും തീരുമാനിക്കുന്നത് പിന്നയും ദിവസങ്ങൾ കഴിഞ്ഞാണ് എന്ന് ഓർക്കണം. ബാക്കിയുള്ള മെഷീനുകൾ റാൻഡമായി തന്നെ ട്രെയിനിങ് ആവശ്യങ്ങൾക്കും മറ്റുമായി നൽകുന്നു.

റിട്ടേർണിംഗ് ഓഫിസർ കൈപ്പറ്റുന്ന മെഷീനുകൾ തുടർന്ന് സ്ട്രോങ്ങ് റൂമിൽ വച്ച് സീൽ ചെയ്യുന്നു. വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും തങ്ങളുടെ താത്പര്യപ്രകാരം സ്വന്തം സീലുകൾ പതിപ്പിക്കാവുന്നതാണ്. സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ആയ ശേഷം റിട്ടേർണിംഗ് ഓഫിസർ രണ്ടാം ഘട്ടം നടപടികൾ തുടങ്ങുന്നു. സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ റാൻഡമായി തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള മെഷീൻ അലോട്ട്‌മെന്റ് നടത്തുന്നു.

ആദ്യ ഘട്ടത്തിലെ പോലെ തന്നെ വീണ്ടും മോക് പോളുകൾ നടത്തി ഒരിക്കൽ കൂടി വീണ്ടും മെഷീനുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നു. ഈ ഘട്ടം വരെ വോട്ടിങ് മെഷീനിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടും ഫലമില്ല എന്ന് സാരം. കാരണം ഏതു ബൂത്തിലേക്കാണോ നിയോജക മണ്ഡലത്തിലേക്കാണോ ഏതു സ്ഥാനാർത്ഥിക്ക് വേണ്ടിയാണോ എന്നൊന്നും ഉറപ്പില്ലാതെ പ്രോഗ്രാമിൽ മാറ്റം വരുത്തിയിട്ട് യാതൊരു കാര്യവും ഇല്ലല്ലോ. സ്ഥാനാർഥികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തി വീണ്ടും ഇവിഎം സീൽ ചെയ്ത് സൂക്ഷിക്കുന്നു.

ഇലക്ഷന് ഒരു മണിക്കൂർ മുൻപ് വീണ്ടും ഒരു ഘട്ടം മോക് പോളിംഗ് കൂടി നടത്തി വോട്ടുകൾ മുൻകൂട്ടി രേഖപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നു. അങ്ങനെ വോട്ടിങ് വരെയുള്ള ഒരു ഘട്ടത്തിലും യാതൊരു തിരിമറികളും സാദ്ധ്യമല്ലാത്ത രീതിയിൽ പഴുതുകൾ അടച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായ ഉടൻ തന്നെ ക്ലോസ് ബട്ടൺ അമർത്തുന്നു അതിനു ശേഷം മെഷീൻ വോട്ടുകൾ സ്വീകരിക്കുകയില്ല. ശക്തമായ സുരക്ഷയോടെ ഇവ സൂക്ഷിക്കുകയും വോട്ടുകൾ എണ്ണുകയും ചെയ്യുന്നു. ഇവിടെ ആകെയുള്ള സാധ്യത ഡിസ്‌പ്ളേയിൽ കാണിക്കാവുന്ന ക്രമക്കേടാണ്. വിദൂരത്തിൽ നിന്ന് നിയന്ത്രിക്കാവുന്ന ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിച്ച് ഡിസ്‌പ്ലേയിൽ മാനിപ്പുലേഷൻ നടത്തുക.

എന്നാൽ ഇത് ഫസ്റ് ലവൽ ഓഫ് ചെക്കിങ്ങിൽ തന്നെ എൻജിനീയർമാർക്ക് കണ്ടുപിടിക്കാൻ സാധിക്കും. അഥവാ അത് സാധിക്കാത്ത വിധം വിദഗ്ധമായ കൃത്രിമ ഡിസ്‌പ്ളേ നിർമിക്കാൻ സാധിച്ചാൽ തന്നെ ഒരു ജില്ലയിലെ എല്ലാ മെഷീനുകളിലും അത് ഘടിപ്പിക്കേണ്ടി വരും. മാത്രവുമല്ല വോട്ടെണ്ണലിന് തൊട്ടു മുൻപ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരു ബ്ലൂ ടൂത്തിന്റെ അകലത്തിൽ എത്തി തങ്ങൾക്ക് താത്പര്യം ഉള്ള രീതിയിൽ ഓരോ വോട്ടിങ് മെഷീനുകളിൽ ആയി റിസൾട് സെറ്റ് ചെയ്യേണ്ടി വരും. ഒരു സംസ്ഥാനത്തിന്റെയോ മുഴുവൻ രാജ്യത്തിന്റെയോ എന്നല്ല ഒരു പഞ്ചായത്തിലെ തന്നെ വോട്ടുകൾ ഇതേപോലെ തിരിച്ചു മറിക്കാൻ വേണ്ട ആളുകളുടെ എണ്ണം എത്ര വലുതാണ് എന്ന് ആലോചിക്കുക. അത് തന്നെയാണ് ഈ മാർഗത്തെ അസാധ്യമാക്കുന്നത്. മാത്രവുമല്ല വോട്ടിങ് മെഷീനുകൾ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലാണ്. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംസ്ഥാന സർക്കാരുമാണ്.

ഇത്രയൊക്കെ സുരക്ഷാ മുൻകരുതലുകൾക്ക് പുറമെയാണ് ഇലക്ഷൻ കമ്മീഷൻ VVPT അഥവാ Voter Verifiable Paper Audit Trail പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയത്. രേഖപ്പെടുത്തിയ വോട്ടും ചിഹ്നവും പ്രിന്റ് ചെയ്ത് VVPT ലഭ്യമാക്കുന്നു. അതിലൂടെ താൻ ആർക്കാണ് വോട്ടു ചെയ്‌തത്‌ എന്ന് കൃത്യമായി വോട്ടർക്ക് മനസിലാക്കുകയും ചെയ്യും. മാത്രവുമല്ല തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെ VVPT സ്ലിപ്പുകൾ ശാസ്ത്രീയമായി എണ്ണുന്നതിലൂടെ അഥവാ ഏതെങ്കിലും രീതിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട് എങ്കിൽ തിരിച്ചറിയാനും സാധിക്കും.

അതെ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രീയ പൂർണ്ണമായും സുരക്ഷിതമാണ്. അഥവാ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾക്ക് ചില പാളിച്ചകൾ ഉണ്ട് എങ്കിൽ കൂടി അതിനെ കൃത്യമായി മറികടക്കാൻ നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കുന്നുണ്ട്. വോട്ടിങ് മെഷിനെതിരെയുള്ള സന്ദേശങ്ങൾ നിരന്തരം നമുക്കിടയിൽ പ്രചരിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ നമുക്ക് തന്നെ സംശയം സൃഷ്ടിക്കാൻ കാലങ്ങളായി കരുനീക്കം നടത്തുന്ന സംഘടനകളും ചിന്താധാരകളുമാണ് എന്നത് നാം മറക്കരുത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രീയയെ തുടർന്നും മുന്നോട്ടു കൊണ്ടുപോകേണ്ടത് നാമാണ്. അതിനെ അനാവശ്യമായി സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർ ഏതിനോടും ഓരോ ഇന്ത്യൻ പൗരനോടും മാപ്പർഹിക്കാത്ത തെറ്റാണു ചെയ്തുകൊണ്ടിരിക്കുന്നത്.