“കാല “, കറുപ്പിന്റെ അല്ല വെറുപ്പിന്റെ സിനിമയാണ്.

— ബോധി ദത്ത  —

തീയറ്ററുകളിൽ നിറം മങ്ങിയ കാല , പക്ഷെ ഫേസ്ബുക്കിൽ തകർത്തോടുകയാണ്. എല്ലാവര്ക്കും വേണ്ട , എല്ലാ അജണ്ടക്കും പോന്ന വെറുപ്പിന്റെ ഫോർമുല പാ രഞ്ജിത്ത് വേണ്ടുവോളം നിറച്ചത് തന്നെ കാരണം. സവർണ ഹിന്ദുത്വം, ബ്രാഹ്മണിക്കൽ ഫാസിസം , ബിജെപി വിരുദ്ധത, ആര്യൻ വിരുദ്ധത, ഹിന്ദു വിരുദ്ധത, നിറം, ഫെമിനിസം , ഹിന്ദു പുരാണങ്ങളെ തലകീഴായി ആവിഷ്കരിക്കരിക്കൽ , സെപ്പറേറ്റിസം അങ്ങനെ എന്തൊക്കെ എന്തൊക്കെ. പടം കാശ് വാരിയാലും ഇല്ലെങ്കിലും രഞ്ജിത്ത് വിജയിച്ചിരിക്കുന്നു. വെറുപ്പിന്റെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം , കാലത്തിന്റെ ആവശ്യാനുസരണം , കാലാവസ്ഥക്കനുസരിച്ചു വിളമ്പുന്നതിൽ.

അവസാനം മാറി മറിയുന്ന നിറങ്ങളിൽ പെരിയാർ ഉള്ളതുകൊണ്ട് മാത്രം രഞ്ജിത്തിന്റെ ഉദ്ദേശം ദളിത് ഉന്നമനമല്ല , മറിച്ചു വിഘടന വാദമാണ് എന്ന് വിശ്വസിക്കാൻ നിര്ബന്ധിതമാകുന്നു. അംബേദ്കറെ പോലെ തെറ്റിദ്ധരിക്കപ്പെട്ട , വളച്ചൊടിക്ക പെട്ട ഒരു വ്യക്തിത്വം വേറെ ഇല്ലെങ്കിലും അദ്ദേഹം ദളിത് ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തി തന്നെ ആണ് , ജാതീയത നിർത്തലാക്കാൻ പ്രയത്നിച്ച വ്യക്തി തന്നെ ആയിരുന്നു. രണ്ടു പ്രാവശ്യം ഭാര്യയാകാനും ബ്രാഹ്മണ സ്ത്രീകളെ തിരഞ്ഞെടുത്ത , അദ്വൈത സിദ്ധാന്തത്തെ ആഴത്തിൽ പഠിച്ച, പ്രകീർത്തിച്ച , ആര്യൻ ഇൻവേഷൻ തീയറിയെ പുച്ഛിച്ചു തള്ളിയ , മറ്റു വിദേശ മതങ്ങളെ മതം മാറ്റത്തിനായി സ്വീകരിക്കാതെ , ആദ്യം സിഖ് മതവും പിന്നീട് അതിൽ ഉയർന്ന സ്ഥാനം ലഭിക്കില്ല എന്ന് ചർച്ചക്കൊടുവിൽ മനസ്സിലാക്കി ഭാരതത്തിൽ ഉത്ഭവിച്ച മറ്റൊരു മതമായ ബുദ്ധമതത്തെ സ്വന്തം വേർഷനിൽ ആണെങ്കിലും സ്വീകരിച്ച അംബേദ്‌കർ ഒരു തികഞ്ഞ ഭാരതീയൻ തന്നെ ആയിരുന്നു.ഹിന്ദു വിരോധിയോ , ബ്രാഹ്മണ വിരോധിയോ, വിഘടന വാദിയോ ആയിരുന്നില്ല . . ഇന്നത്തെ വെറുപ്പിന്റെ അംബേദ്‌കർ സിദ്ധാന്തം അദ്ദേഹത്തിന്റെ ആത്മാവിനെ പോലും അലോസരപ്പെടുത്തുന്നുണ്ടാവാം, എന്നാലും അംബേദ്‌കർ എന്ന വ്യക്തി സ്വീകാര്യൻ തന്നെ ആണ്.

പക്ഷെ പെരിയാറോ? അയാൾ എങ്ങനെ ആണ് ദളിത് ഉന്നമനത്തിന് ചിന്ഹമാവുക?

തമിഴ്‌നാടിന്റെ സ്വന്തം ഹിറ്റ്ലർ എന്നെ പെരിയാറേ വിശേഷിപ്പിക്കാൻ ആവൂ. ജൂതന്മാരെ പോലെ ബ്രാഹ്മണർ അന്ന് കൂട്ടക്കൊല ചെയ്യപ്പെടാത്തത് ബ്രിട്ടീഷ് ഭരണം നിലനിന്നതിനാലും, ചുറ്റും ഉണ്ടായിരുന്ന തമിഴർ അതിനു കൂട്ട് നിൽക്കുന്ന ക്രൂരർ അല്ലാത്തതിനാലും മാത്രം ആണ്. പെരിയാറുടെ ഒരു വാചകം ‘തമിഴർ തലൈവർ’ എന്ന പുസ്തകത്തിൽ സാമി ചിദംബരനാർ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ ആണ്.

“To destroy caste discrimination burn the pictures of Nehru and Gandhi and also the Constitution of India. If all these methods fail to give us results, then we should start beating and killing the Brahmins; we should start burning their houses”

ജാതീയത നശിപ്പിക്കാൻ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങൾ കത്തിക്കണം. പിന്നീട് ഭരണഘടനയും. അതിനു ശേഷം ഓരോ ബ്രാഹ്മണനെയും കൊല്ലണം, വീടുകൾ കത്തിക്കണം”ചുരുക്കി പറഞ്ഞാൽ പാ രഞ്ജിത്ത് പറഞ്ഞു കരയുന്ന ഫാസിസം കണ്ടു പിടിച്ചതേ തലൈവർ ആണെന്ന് ചുരുക്കം.

പെരിയാർക്കു ബ്രാഹ്മണ വിരോധം ആവോളം ഉണ്ടായിരുന്നു. പക്ഷെ ദളിത് പ്രേമം ഒട്ടും ഉണ്ടായിരുന്നില്ല താനും. ദളിതൻ അല്ലാത്ത പെരിയാർ “നോൺ- ബ്രാഹ്മണൻ നോൺ- ദളിത് ” വിഭാഗത്തിനായാണ് പ്രവർത്തിച്ചത്.

Today in the society there are three major divisions: Brahmins, Shudras and Panchamas. In this, the Brahmins because they are upper castes, are getting the concessions they need. The Panchamas because they are low castes are getting the concessions they need. It is the Shudras who are in the middle, who are suffering from lack of concessions.
Viduthalai (16 April 1950)

പെരിയാർ എഴുതിയതാണ്. വളരെ വ്യക്തമാണ് . ബ്രാഹ്മണരല്ലാത്ത , ദലിതരല്ലാത്ത , ശൂദ്രർ . അവരാണ് അദ്ദേഹത്തിന്റെ സ്നേഹിതർ . ദളിത് സ്ത്രീകൾ വസ്ത്രങ്ങൾ ധരിച്ചു തുടങ്ങിയതിന്റെ ഫലമായി വസ്ത്രങ്ങളുടെ വില വർധിക്കും എന്ന് വരെ വിഷമിച്ച അയാളുടെ വാക്കുകൾ ദ്രാവിഡ മുന്നേററ കഴകത്തിന്റെ മാസികയായ മുരസൊലി കാർട്ടൂൺ ആയി ആഘോഷിച്ചതുമാണ്. മാത്രമല്ല ദളിത് പുരുഷന്മാർ വിദ്യാഭ്യാസം നേടുന്നതിനാൽ ജോലിയില്ലായ്മയും നേരിടും എന്നും മൊഴിഞ്ഞു. ഇത് അംബു പൊന്നുവിയം എന്നിവരെപോലുള്ള ചരിത്രകാരന്മാർ ഞെട്ടലോടെ രേഖപ്പെടുത്തിയിട്ടുണ്ട് .

പെരിയാർക്കു ദ്രാവിഡസ്ഥാൻആവശ്യമായിരുന്നു. തികഞ്ഞ നാര്സിസിസ്റ് ആയിരുന്ന അയാൾക്ക് ഭരിക്കാൻ സ്വന്തമായി ഒരു രാജ്യം വേണമായിരുന്നു. അതിനായി ആദ്യം ബ്രിട്ടീഷുകാരെ ആണ് സമീപിച്ചത്. പക്ഷെ ഹിന്ദു- മുസ്ലിം സ്പർദ്ധ ആണ് തങ്ങൾക്കു താൽപര്യമെന്നും , ബ്രാഹ്മണ- അബ്രാഹ്മണ അജണ്ട അത്രേ പോരാ എന്നും പറഞ്ഞു അവർ തിരിച്ചയച്ചു . പിന്നീട് പോയത് ജിന്നയെ കാണാൻ. സംഭവ കൊള്ളാം പക്ഷെ എനിക്കെന്റേതായ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ ജിന്നയും പെരിയാറിനു വില കൊടുക്കാതെ തിരിച്ചയച്ചു.അങ്ങനെ ആ മോഹം പൊലിഞ്ഞു തമിഴ് ജനതയിൽ ആര്യൻ വിദ്വേഷവും, ഭാഷ വിദ്വേഷവും നിറക്കാൻ മാത്രമാണ് അയാൾക്ക് സാധിച്ചത് .

– [ ] പെരിയാറുടെ ദളിത് സ്നേഹവും , തൊഴിലാളി വർഗ്ഗബോധവും കാണിക്കുന്ന വേറെ ഒരു സംഭവമാണ് 1968 – ഇൽ അബ്രാഹ്മണരായ തഞ്ചാവൂർ ജന്മിമാരാൽ വേതനസമരത്തിൽ കൊല്ലപ്പെട്ട ദളിതനായ 42 സ്ത്രീകളെയും കുട്ടികളെയും , തൊഴിലാളികളുടെ അവകാശങ്ങളെയും അപമാനിച്ച് അയാൾ നടത്തിയ പ്രസ്താവന.

The workers should be taught to live with what they receive as wages. Instead of teaching them that the Communists are trying to instigate the workers into riots and rebellions. Because of that 42 persons have lost their lives. Both the left and the right Communists as well as the ultra-Communists are trying to somehow topple this government. Agriculturists of Eastern Thanjavur should not allow the evil force of Communists to spread in their area. Our people should support and strengthen our government instead of weakening it.

ചുരുക്കി പറഞ്ഞാൽ , സമരം ചെയ്യാൻ പോയതാണ് പ്രശ്നം. കിട്ടുന്ന കൂലി വാങ്ങി മിണ്ടാതെ ഇരിക്കണം. കമ്മ്യൂണിസത്തെ പോലെ ഉള്ള ഒരു സിദ്ധാന്തത്തെ വളരാൻ അനുവദിക്കാതെ തുടച്ചു നീക്കണം എന്ന് . ഒന്ന് മുഷ്ടി ചുരുട്ടി ജയ് വിളിച്ചാലും സഖാക്കളെ. ഒരു പക്ഷെ തമിഴ്‌നാട്ടിൽ കമ്മ്യൂണിസം നിലച്ചതും അത് കൊണ്ട് തന്നെ ആവാം. ബ്രാഹ്മണവിരോധവും , സ്വജന പക്ഷപാദവും, വെറുപ്പും , വിദ്വേഷവും , ദളിത് പുച്ഛവും ആയി ജീവിച്ച പെരിയാർ ദളിതരുടെയും ശത്രു ആണ്. അംബേദ്‌കർ, കാമരാജർ തുടങ്ങിയ നിസ്വാർത്ഥരായ രാഷ്ട്രശില്പികളോട് പകയും അമർഷവും അസൂയയും മാത്രമാണ് പെരിയാർക്കുണ്ടായിരുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അവരെ അപമാനിച്ചും വിമർശിച്ചും സംസാരിച്ചിരുന്നു.

കാലയുടെ റിലീസിന് തൊട്ടു മുൻപാണ് തൂത്തുക്കുടി സമരവും , ഏകദേശം സിനിമയുടെ കഥാതന്തുവുമായി സാമ്യമുള്ള സംഭവവും നടന്നത്. അതൊക്കെ ചിന്തിക്കേണ്ട ഒന്നാണ്. വിഘടനവാദവും , പെരിയാറും തമ്മിലുള്ള ബന്ധം ആഴത്തിൽ മനസ്സിലാക്കിയത് കൊണ്ടാവാം , രജനികാന്തിനെ പോലെ സാമൂഹിക പ്രതിപത്തി ഉള്ള ഒരു നടൻ വരുംകാല വോട്ടുകളെ കുറിച്ചോ സിനിമയുടെ കളക്ഷനെ കുറിച്ചോ ചിന്തിക്കാതെ ചിലതൊക്കെ പറഞ്ഞ് പോയതും.

രഞ്ജിത്തിന്റെ അമ്മയുടെ കുടുംബം ഈ വെറുപ്പിന്റെ പ്രത്യയശാസ്ത്രം – പെരിയാറിസം പിന്തുടരുന്നവർ ആയിരുന്നെന്നു അയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പഠന കാലത്ത് ക്രിസ്തുമതത്തിൽ ആകൃഷ്ടനായി, തികഞ്ഞ ക്രിസ്തുമത വിശ്വാസിയായ അനിതയെ വിവാഹം കഴിച്ച രഞ്ജിത്തിന് അറിയാത്ത ഒന്നുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം രാവണൻ ശാപം ലഭിച്ച വൈകുണ്ഠത്തിലെ മഹാവിഷ്ണുവിന്റെ പരാമഭക്തനായ ദ്വാരപാലകൻ ആണ്. ഒരു ഹിന്ദു മത വിശ്വസിക്കും രാവണനോട് വെറുപ്പില്ല. കാലചക്രത്തിനു ആജ്ഞാനുവർത്തി ആയി തന്റെ സ്വാമിയാൽ മോക്ഷം ലഭിക്കാൻ കാത്തിരുന്ന ഒരു വിഷ്ണുഭക്തൻ തന്നെ ആണ്. അതുകൊണ്ടു രാവണനെ രണ്ടു വാക്കു നല്ലതു പറഞ്ഞാലോ, നന്മയായി കാണിച്ചാലോ ഒന്നും തകർന്നു വീഴില്ല. പക്ഷെ ഈ സിനിമ കണ്ടു കയ്യടിക്കുന്ന ദളിതരും കമ്മ്യൂണിസ്റ്റുകാരും ചരിത്രം ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ വിഡ്ഢികളായി പാവക്കൂത്തു തുടരുക. രണ്ടായാലും രഞ്ജിത്തിനും , വിഘടനവാദികൾക്കും നല്ല കാലം ആണ് .